Tuesday, June 24, 2008

ഞങ്ങളുടെ അന്ന ദാതാവ്

കഥാനായിക ചില്ലറക്കാരിയല്ല. വിറ്റുകളുടെ ഒരു അക്ഷയപാത്രം. തിരുവനന്തപുരത്തെ ഞങ്ങളുടെ ഒഫീസില് ഞങ്ങള്ക്ക് ചായ തരുന്നത്, ഓഫീസ് വൃത്തിയാക്കുന്നത്, പിന്നെ തരം പോലെ ഞങ്ങളെ ഒക്കെ ഉപദേശിക്കുന്നത്, വലിയ വായില് ജീവിത വീക്ഷണങ്ങള് വിളമ്പുന്നത് ഒക്കെ ധന്യ ആണ്. ഞങ്ങളുടെ സ്വന്തം ചെങ്ങല്ചൂള ടൈംസ്...

രാവിലെ എല്ലാവരും എത്തും മുന്പ് എത്തുന്നയാള് ആയതുകൊണ്ട് കക്ഷി സ്വയം വിശേഷിപ്പിക്കും താനൊരു "മുന്പേ പറക്കുന്ന പക്ഷി" ആണെന്ന്. "early bird" എന്ന "ഗമണ്ടന് " ഇംഗ്ലീഷ് പ്രയോഗം ( ഞാന് ടി പദ്മനാഭനെ ഓര്‍ത്തിട്ടില്ല, കെ ഇ എന് ആരാണെന്ന് അറിയുകയും ഇല്ല) സ്മ്രിതി മണ്ഡലങ്ങളില് എവിടെയും ഉള്ളതായി അവള്‍ക്കറിയില്ല. രാവിലെ നേരം വെളുത്താല് അണ്ണനെ പറഞ്ഞയച്ച്, പിള്ളേരെ അച്ഛമ്മയുടെ അടുതാക്കി, ചോറും വെച്ചു മീനും വറുത്തു കഴിഞ്ഞാല് അവള് ഇങ്ങു പോരും. ഞങ്ങളുടെ ഓഫീസില് വന്നു കര്മനിരതയാകും. പിന്നെ നിലം തൊടാതെ പണിയാണ്. മുറികള് എല്ലാം അടിച്ച് വാരി, വൃത്തിയാക്കി ഒടുവില് തുടച്ചു തീര്ത്തു അവള് ഒന്നു ആശ്വസിച്ചു സെക്യൂരിടിയുടെ കസേരയിലിരുന്നു നടുവ് നിവര്‍ക്കുമ്പോഴാവും ഓരോരുത്തരായി ഉദ്യോഗസ്ഥ വൃന്ദം വലിഞ്ഞും നിരങ്ങിയും ജോലിഭാരത്തെ പഴിച്ചും ഇന്നലത്തെ കുന്നായ്മകള്ക്ക് ബദല് പണികള് ആലോചിച്ചും ഒക്കെ കയറി വരിക.

രാവിലെ ഓഫീസിന്റെ കണ്ണാടി പളുങ്ക് കല്‍പ്പടവുകളില് മുഖം നോക്കിയോ നോക്കാതെയോ ഓടി കയറി പോകുമ്പോള് ആരും ധന്യയെ ഓര്‍ക്കാറില്ല.

പത്തര മണി ആകുമ്പോള് ചായ. അതാണ് കീഴ്‌വഴക്കം. ചായയും ചായ കൊടുക്കലും ഒക്കെയായി നമ്മള് പരമ്പരാഗതമായി ചേര്ത്തു വെയ്ക്കാറുള്ള നാണം, നഖം കടി മുതല് ചിഹ്നങ്ങള് ഒന്നും ഇവിടെ കാണില്ല.ധന്യ വരും. ചായ തരും. പോകും. ചിലര് ചിരിക്കും. കുശലം പറയും. ചിലര് അതൊന്നും ഇല്ലാതെ ചായ കുടിക്കും. അങ്ങനെ അങ്ങനെ...


ഒരു കുശലം എങ്ങാനും ചോദിച്ചു പോയാല് പിന്നെ പെണ്ണിന് കഴുത്തിന് ചുറ്റും നാവാണ്. അതും നല്ല ഉരുളയ്ക്ക് ഉപ്പേരി കണക്കിന്. എല്ലാതിനെ പറ്റിയും സ്വന്തമായ ഒരു അഭിപ്രായം, ഒരു കാഴ്ചപാട് ഒക്കെ കക്ഷിക്കുണ്ട്. ഇന്നു തന്നെ, ദാ ഇപ്പൊ ചായ കൊണ്ടു വന്നപ്പോ സ്ഥിരം ഉള്ള സോപ്പ് ച്ചുവയ്ക്ക് പകരം ഒരു എലയ്ക്കാ സ്വാദ്. ചായക്കട അണ്ണനും ധന്യയും തമ്മിലുള്ള ചൊറിച്ചു മല്ലല് ഈ പ്രദേശങ്ങളില് ഒക്കെ പ്രശസ്തമാണ്. 'ഉരുള ഉപ്പേരി' ബാര്‍ട്ടര് സിസ്റ്റം ആണ് അവര് തമ്മില്. ചെറിയ വാഗ്പ്പയറ്റുകള് കൊണ്ടു ഒരു അടര്ക്കളം തന്നെ. അറിയാതെ ചോദിച്ചു പോയി, '' എന്താ ധന്യേ, ഇന്നു ചായ കൊള്ളാമല്ലോ'' ഉടന് വന്നു ഉത്തരം, " എന്തര് മാഡം, ഏലയ്കയാണോ, അയാള് എന്തരോ നോക്കി നിന്നു പാല് അടിക്കു പിടിച്ചു. മണക്കാതിരിക്കാന് ഇട്ടേക്കുന്നതല്ലേ...''


ഇനി അല്‍പ്പം ചരിത്രം. കഥാനായിക കഥ പറയുമ്പോള്... അച്ഛനും അമ്മയും വേര്‍പിരിഞ്ഞ വീട്. അതേ പഴയ കഥ. മൂന്നു പെണ്‍കുട്ടികള്. ധന്യയുടെ അണ്ണന് ( ഇപ്പോഴത്തെ ഭര്‍ത്താവ് ) അന്ന് മുറചെറുക്കന്. അണ്ണനും അച്ഛനും തമ്മില് ചേര്ച്ചക്കുറവ്. വാക്കേറ്റം... തര്ക്കം. പെണ്ണിന് ജന്മനാല് തന്നെ ഭയങ്കര പ്രേമവും. അങ്ങനെ ഒരു ഒന്‍പതാം ക്ലാസ്സ് ദിവസം രാവിലെ സ്കൂളില് പോയ ധന്യ വൈകുന്നേരം വീട്ടില് തിരിച്ചു പോയില്ല. അണ്ണന്റെ വീട്ടില് വെപ്പും കുടിയുമായി കൂടി എന്ന് ചുരുക്കം.കല്യാണം ഒന്നും കഴിച്ചിട്ടില്ല. "ഓ എന്തര് മാഡം, ഇതൊക്കെ ഒരു വിശ്വാസം അല്ലേ'' എന്ന് ധന്യ ചോദിക്കുമ്പോള് അത്ഭുതപ്പെടെണ്ടാ. ഇപ്പോഴും സഹജീവികളെ വിശ്വസിക്കാന് തയ്യാറുള്ള മനുഷ്യര് ഇന്നാട്ടില് ഉയിരോടെ ഉണ്ട്.
ചെന്ഗല് ചൂളയില് സര്‍ക്കാര് കൊടുത്ത ഫ്ലാറ്റിലാണ് താമസം. എങ്ങിലും അവിടെ സ്ഥിരമായി താമസിച്ചു ഈ ജോലിയും ചെയ്തു കഴിഞ്ഞു കൂടാന് ഒന്നും അല്ല പരിപാടി. രണ്ടാമത്തെ കുട്ടി കൂടി ഒന്നു സ്കൂള് പരുവം ആകാന് കാത്തിരിക്കുകയാണ് ധന്യ. എന്നിട്ട് വേണം ഒന്നു ഗള്‍ഫില് ഒക്കെ പോയി കൊറേ കാശുണ്ടാക്കാന്. "പിന്നെ ഞാന് സിനിമേലൊക്കെ കാണും പോലെ മുടിയൊക്കെ പിരുത്തിട്ട് നടക്കും. അണ്ണന് സ്വന്തമായി ഒരു ഓട്ടോ വാങ്ങിക്കും. പിള്ളേരെ വല്യ കോളേജില് വിട്ടു പഠിപ്പിക്കും'' സ്വപ്‌നങ്ങള് ഒരുപാടാണ് ഈ ഇരുപത്തിരണ്ടു കാരിയുടെ ചെറിയ മനസ്സില്.
നമ്മള് എന്തെങ്കിലും ഒരു പ്രശ്നവും ആയി തലപുകച്ചു സിസ്റ്റം തല്ലിപ്പൊട്ടിക്കാന് തുടങ്ങുമ്പോള് ആവും ധന്യ വരിക. '' എന്തര് മാഡം, ആ ഗൂഗ്ലി യോട് ചോദിച്ചാല് പോരേ'' അവള് ഇവിടെ വന്നു കഴിഞ്ഞു പഠിച്ചതാണ് അത്. എല്ലാ പ്രശ്നങ്ങള്ക്കും ഉത്തരം തരുന്ന ഒരു പുതിയ ദൈവം. '' ഗൂഗ്ലി''

ദാ ഇപ്പൊ വന്നു പോയതേ ഉള്ളൂ...

''മാഡത്തിന്റെ ഫോണില് പാട്ടു കേള്‍ക്കുമോ ?'' ഇതാണ് ചോദ്യം. അണ്ണന്റെ ഫോണില് കേള്‍ക്കില്ല. പക്ഷെ അടുത്ത വീട്ടില് കേള്‍ക്കും അത്രെ. ഞാന് ഫോണ് എടുത്തു ഒരു പാട്ട് ഇടാന് ഒരുങ്ങി. ഒരു വരി മൂളിയതേ ഉള്ളൂ ചിത്ര. ധന്യ പോയി. "മാഡം കേട്ടോ, എനിക്ക് ഇതു കേട്ടാല് ഉറക്കം വരും. എനിക്ക് വേറെ ജോലി ഉള്ളതാ... "

അതേ...അവള്ക്ക് വേറെ ജോലി ഉള്ളതാ.. അവളെ വിട്ടേക്കാം....

Friday, June 6, 2008

അഗ്രിഗേറ്ററില് വരാത്ത ഒരു പാവം പട്ടണം

ഇതൊരു ചെറിയ പട്ടണത്തിന്റെ വിശേഷമാണേ.... അഗ്രിഗേറ്ററില് വരാത്തത് കൊണ്ടു പിന്നേം പോസ്റ്റുന്നു.ഈ ലിങ്ക നോക്കു...

Wednesday, June 4, 2008

ഉറങ്ങാന്‍ മടിക്കുന്ന പട്ടണം


പാതിരാവിന്റെ തണുത്ത കാറ്റു വീശിതുടങ്ങുംബോഴെയ്ക്കും കേരളത്തിലെ ചെറുപട്ടണങ്ങള് എല്ലാം തന്നെ ഉറങ്ങി കഴിഞ്ഞിരിക്കും. കണ്ണ് ചിമ്മുന്ന വഴിവിളക്കുകളെ ഏകാന്തത പഠിപ്പിച്ചു കൊണ്ടു നിരത്തുകള്‍ എല്ലാം ഒഴിഞ്ഞു കിടക്കും. പട്ടണം എന്നൊക്കെ വിളിച്ചാല്‍ ആര്ഭാടമായേകാവുന്ന, ഏറ്റുമാനൂര്‍ എന്ന, മധ്യ തിരുവിതാംകൂറിലെ ഈ വലിയ കവലയില്‍ മാത്രം സൂര്യന്‍ അസ്തമിചാലും ആരവങ്ങള്‍ ഒഴിയുന്നില്ല. അസംഖ്യം നാഷണല്‍ പെര്‍മിറ്റ്‌ ലോറികള്‍ മോഹനിദ്രയിലാണ്ട് ഹൃദയത്തിലെയ്ക്ക് പാഞ്ഞു കയറിയപ്പോള്‍ തകര്ന്നു പോയ ഡിവൈടറുകളും മൈല്ക്കുറ്റികളും അതിരിടുന്ന ഈ ചെറു പട്ടണത്തിന്റെ കേന്ദ്ര ഭാഗത്ത് മാത്രം രാത്രിയുടെ ഏത് മണികൂറിലും ഉറക്കമില്ലാത്ത മനുഷ്യരുടെ തിരക്കാണ്.
ദക്ഷിണേന്ഡൃയിലെ അറിയപ്പെടുന്ന ഒരു മത്സ്യ മാര്‍കറ്റ് പാതിരാവിലാണ് ഈ പട്ടണമധ്യത്തില് ഉണരുന്നത്. പ്രാന്തപ്റദേശങ്ങളില് നിന്നും നഗരഹൃദയതിലേയ്ക്ക് അടുക്കും തോറും മൂക്ക്‌ മീന്മണം അളന്നുതുടങ്ങും. രാത്രി എട്ടു മണിയോടെ തന്നെ വിശാഖപട്ടണം, തൂത്തുക്കുടി, കന്യാകുമാരി, മുനമ്പം, കൊച്ചി, നീണ്ടകര എന്നിങ്ങനെ വിവിധ പ്രദേശങ്ങളില്‍ നിന്നും മീന്‍ നിറച്ച ലോറികള്‍ എത്തിത്തുടങ്ങും. തെല്ലു ദൂരെ, കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ചെറുകിട മത്സ്യ വ്യാപാരികളും സൈക്കിളിലും സ്കൂട്ടറിലും ഒക്കെയായി സ്ഥലത്തെതും. പട്ടണത്തിന്റെ നിരത്തുകള്‍ ഉത്സവം പിരിഞ്ഞ മൈതാനം പോലെ, അങ്ങും ഇങ്ങും സംസാരിച്ചും ചില്ലറ വഴക്കുകള്‍ ഉണ്ടാക്കിയും നടക്കുന്ന മനുഷ്യരെക്കൊണ്ട്‌ നിറഞ്ഞിരിക്കും. പകല്‍ വെളിച്ചത്തില്‍ കാണുന്ന വെളുത്ത മാന്യത പട്ടണത്തിന് അപ്പോള്‍ ഉണ്ടാകില്ല. നഗര മധ്യത്തിലെ ക്രിസ്തുരാജനും ഏറ്റുമാനൂരപ്പനും അപ്പോഴേയ്ക്കും ഉറക്കം പിടിച്ചിട്ടുണ്ടാവും.
ചെറുകിട ബാര്‍ ഹോട്ടലിന്റെ അലൂമിനിയം വാതിലില്‍ കൊട്ടി ശബ്ദമുണ്ടാക്കിയാല്‍ ഉള്ളില്‍ നിന്നും ആള് വന്നു വില കുറഞ്ഞ വിദേശ മദ്യം വില്‍ക്കും. അല്‍പ്പം ദൂരെയുള്ള ചെറു തിയേറ്ററില് സ്പെഷ്യല്‍ പാതിരാപടങ്ങള്‍ കളിക്കുന്നുണ്ടാവും. താത്പര്യം ഉള്ളവര്‍ക്ക്‌ ഇരുട്ടിന്റെ മറവില്‍ വിശന്ന വളകിലുക്കങ്ങള്‍ക്ക് കാതോര്‍ക്കുകയുമാവാം. ബ്ലേഡ് മാഫിയയുടെയും ഗുണ്ടാ സംഘങ്ങളുടെയും മോഷണ ശ്രമങ്ങളുടെയും അനവധി നിയമ വിരുദ്ധ കലാപ്രകടനങ്ങളുടെയും കണക്കു കുറവല്ല ഈ നാട്ടില്‍.
വെളുപ്പിന് രണ്ടു മണിയോടെയാണ് മത്സ്യ മാര്‍കറ്റില്‍ ലേലം വിളികള്‍ ആരംഭിക്കുക. മീന്‍ കയറ്റി വന്ന ലോറികള്‍ ഏറ്റുമാനൂരിലെ എട്ടു മീന്‍ തരകന്മാര്‍ ഏറ്റെടുക്കും. ഓരോ ലോറിയിലും 35 മുതല്‍ 40 കിലോ വരെ മത്സ്യം നിറയ്ക്കാവുന്ന അറുപതോളം പെട്ടികള്‍ ഉണ്ടാകും. ഓരോ ലോറിയിലെയും മത്സ്യം ഇനം തിരിച്ചു ചെറുകിട വ്യാപാരികള്‍ക്ക്‌ ലേലം ചെയ്തു കൊടുക്കുകയാണ് പതിവ്. എത്ര ലോറികള്‍ നിറയെ മത്സ്യം ഉണ്ടെങ്ങിലും ഇവിടെ ഒരേ സമയത്താണ് ലേലം നടക്കുക. ഒരു രാത്രി ശരാശരി 15 ലക്ഷം രൂപയുടെകച്ചവടം നടക്കാറുണ്ട്. തരകന്മാരുടെ കണക്കു പുസ്തകങ്ങളില്‍ എഴുതിചെര്‍ക്കപ്പെട്ട മീനിന്റെ വില പിറ്റേന്നു രാത്രിയാണ് കൊടുത്തു തീരേക്കേണ്ടത്. വീട്ടുവാതില്‍ക്കല്‍ വരുന്ന മീന്കാരന്റെ പെട്ടിയിലെ അക്കങ്ങളും അക്ഷരങ്ങളും യഥാര്‍ത്ഥത്തില്‍ വിലാസങ്ങളും കണക്കുകളുമാണ്. പിറ്റേന്നു ഈ പെട്ടിയും മീന്‍ വിട്ട പണവും തിരികെ എല്പ്പിക്കേണ്ടാതാണ്. എല്ലാത്തിനും ഇവിടെ കണക്കുകള്‍ ഉണ്ട്. ഈ മാര്‍കറ്റില്‍ നിന്നും പണം ഉണ്ടാക്കിയവരുടെയും പണം കളഞ്ഞവരുടെയും നീണ്ട നിര തന്നെയുണ്ട്‌. മീന്വില്‍പ്പനക്കാരോടൊപ്പം ലോടിന്ഗ് തൊഴിലാളികളും പലിശക്ക് പണം കൊടുക്കുന്നവരും വാടകഗുണ്ടകളുമൊക്കെ രാത്രി ഈ പട്ടണത്തില്‍ നിറയുന്നു.
ഉരുകിതുടങ്ങിയ ഹിമക്കട്ടകള്‍ക്ക് മത്സ്യത്തിന്റെ ചൂരാണിവിടെ. മീന്‍ നനവുള്ള കുപ്പായങ്ങളും മദ്യം മണക്കുന്ന മുഖങ്ങളും ലേലം ഉറപ്പിക്കുന്നതിന്റെ വാഗ്വാദങ്ങളും ഈ പട്ടണത്തിന്റെ രാത്രികാല സൌന്ദര്യശാസ്ത്റത്തില് പെടുന്നു. വെളുപ്പിന് മൂന്നുമണിക്കും തട്ടുകടകളില്‍ വില്‍പ്പന പൊടിപൊടിക്കുന്നു. കൂട്ടമായി നിന്നിരുന്ന കച്ചവടക്കാരെല്ലാം തങ്ങളുടെ നാട്ടിന്പുറങ്ങളിലെയ്ക്ക് ഹോണ്‍ മുഴക്കിക്കൊണ്ട്‌ ഒറ്റയൊറ്റയായി യാത്ര തിരിചിട്ടുണ്ടാവും. ഏറ്റവും പുതിയ തലമുറയുടെ ചുണ്ടില്‍ നിന്നും മൂളിപ്പാട്ടായി ഉയരുന്നത്‌ 'തു ഹി മേരി ശബ് ഹേ ' എന്ന ഹിന്ദി ഗാനം. പട്ടണം കടന്നു പോകുന്ന തീവണ്ടികളുടെ ചൂളംവിളികളും ചങ്ങലക്കിലുക്കങ്ങളും കേള്ക്കാം ഇടയ്ക്കിടെ. പ്രഭാത സൂര്യന്റെ ആദ്യ കിരണങ്ങള്‍ പട്ടണത്തെ തൊട്ടുണര്ത്തും മുന്പ് മത്സ്യമാര്കട്ട് കഴുകി വെടിപ്പാക്കിയിട്ടുണ്ടാകും.
ചെമ്മണ്‍ പാതയിലൂടെ കാളവണ്ടിച്ചക്രങ്ങള്‍ ഉരുണ്ടിരുന്ന രാജഭരണ കാലത്തു പേരുകേട്ട താമരപ്പോയ്കയായിരുന്ന ഈ പ്രദേശം നികന്നു നികന്നു സ്വയം പട്ടണമായി രൂപാന്ദരപ്പെട്ടു കഴിഞ്ഞു . പ്രൌഢമായിരുന്ന ആ പഴയ കുളത്തിന്റെ പ്രേതമായി മാറിക്കഴിഞ്ഞ, മത്സ്യ ഗന്ധം പേറുന്ന ഒരു കൊച്ചു ജലക്കഷണത്തെയാണ് ഏറ്റുമാനൂരുകാര്‍ ഇന്നും 'ചിറക്കുളം' എന്ന് വിളിക്കുന്നത്.
നേരം വെളുത്തു തുടങ്ങുമ്പോള്‍ തെക്കു കൈതമല മഹുയ്ദ്ദീന് ജമാ അത്ത് പള്ളിയില്‍ നിന്നും മക്കയിലെയ്ക്ക് തിരിഞ്ഞു നിന്ന് ചെവിയില്‍ വിരല്‍ ചേര്‍ത്ത് ചിലമ്പിച്ച സ്വരത്തില്‍ മുക്റി നാടിനെ ഉണര്‍ത്തും. " അല്ലാഹ് അക്ബര്‍...." സ്പോര്‍ട്സ്‌ ഷൂസണിഞ്ഞ മധ്യവയസ്കന്മാര്‍ കുടവയര് കുറയ്ക്കുന്നതിനായി ഓടിതുടങ്ങും. ഉറക്കച്ചടവ് മാറാത്ത കുഞ്ഞുങ്ങള്‍ ഇലാസ്ട്ടിക് സോക്സ് ഇറുകിയ കുഞ്ഞിക്കാലുകള്‍ ചവിട്ടി ട്യൂഷന്‍ സെന്ടരുകളിലെയ്ക്ക് ഓടിതുടങ്ങും. ഏജന്റുമാരില് നിന്നും പത്രക്കെട്ടുകള് വീതിച്ചു കിട്ടിയ കൌമാരകാര്‍ പട്ടണഞരംപുകളിലൂടെ സൈകിള്‍ ചവിട്ടി ഓരോ വീട്ടുവളപ്പിലെയ്ക്കും വൈദഗ്ധ്യത്തോടെ പത്രം എറിഞ്ഞു തുടങ്ങും. ഈ പട്ടണത്തില്‍ പകല്‍ ആരംഭിക്കുകയാണ്.